ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായത്തിന് സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തീരുമാനം



ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായത്തിന് സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തീരുമാനം. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ ശോഭാസുരേന്ദ്രന്‍ അടക്കമുള്ളവരെ വീണ്ടും രംഗത്തിറക്കും. ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി ചുമതലയില്‍ നിന്ന് വിട്ടുനിന്ന് വിമര്‍ശനം ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ഔദ്യോഗിക പക്ഷം വ്യക്തമാക്കി.

കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശോഭാ സുരേന്ദ്രനെതിരെ ഔദ്യോഗിക പക്ഷം കടുത്ത നിലപാടാണ് കൈക്കൊണ്ടത്. പാര്‍ട്ടി ചുമതലയില്‍ നിന്ന് വിട്ടുനിന്ന് വിമര്‍ശനം ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം പ്രവൃത്തി പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ സജീവമാകാതിരുന്നതും ന്യായീകരിക്കാനാകില്ലെന്ന് ഔദ്യോഗിക പക്ഷം ചൂണ്ടിക്കാട്ടി. പദവിക്കായി ജാതി പറഞ്ഞ് പ്രസ്താവന നടത്തിയത് പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് പി.എം.വേലായുധനെതിരെയും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ആഭ്യന്തര പ്രശ്നങ്ങളില്‍ സമവായ സാധ്യതയിലേക്ക് കാര്യങ്ങളെത്തിക്കാനാണ് കേന്ദ്ര നീക്കം.

അതേസമയം തദ്ദേശതെരഞ്ഞെടുപ്പില്‍ ഉണ്ടായത് ചെറിയ മുന്നേറ്റം മാത്രമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് ഈ നിലയില്‍ നേരിടാനാകില്ലെന്നും കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടി. പ്രശ്നങ്ങള്‍ പരിഹരിച്ച് താഴെത്തട്ട് മുതല്‍ സംഘടന ഒറ്റക്കെട്ടായി നീങ്ങണമെന്നും കോര്‍കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു.

അഭിപ്രായങ്ങള്‍