കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ വീട്ടില്‍ എത്തിയ മുസ്ലിം ലീഗ് നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു



മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് നേതാക്കള്‍ കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ വച്ച് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍. മുനവറലി തങ്ങള്‍ വീട് സന്ദര്‍ശിക്കവെ പ്രതിഷേധം അരങ്ങേറി. യൂത്ത് ലീഗ് പ്രവര്‍ത്തകരെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിന് ശേഷം നേതാക്കള്‍ മടങ്ങി.


പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളാണ് സംഭവത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് അന്വേഷിക്കും. ആരും സംരക്ഷിക്കപ്പെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനീതിക്ക് ലീഗ് കൂട്ട് നില്‍ക്കില്ലെന്നും ഉന്നത തല ഗൂഡാലോചന സംഭവത്തിന് പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ഖബറിടക്കിയ സ്ഥലവും അദ്ദേഹം സന്ദര്‍ശിക്കും.

അതേസമയം അബ്ദുള്‍ റഹ്മാന്റെ കൊലപാതകം ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും. അതിനിടെ കേസില്‍ കസ്റ്റഡിയിലുള്ള രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. എംഎസ്എഫ് നേതാവ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപെടുത്തിയത്.


ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി ഇര്‍ഷാദിനൊപ്പം കൃത്യത്തില്‍ പങ്കെടുത്തവരാണ് ഹസനും ആഷിറും. സംഭവത്തില്‍ ഇരുവരും നേരിട്ട് പങ്കാളികളാണെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്നലെ ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇരുവരെയും കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു.

അഭിപ്രായങ്ങള്‍