കെഎസ്ആർടിസിയിൽ നിന്നും ഇനി ഇന്ധനം നിറയ്ക്കാം, 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ–ഡീസൽ പമ്പ്
കെഎസ്ആർടിസി കണ്ണൂർ ഡിപ്പോയിൽ പൊതുജനത്തിനു വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ പമ്പ് വരുന്നു. കെഎസ്ആർടിസി പുനരുദ്ധാരണത്തിന്റെ ഭാഗമായി വരുമാനം വർധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണിത്. 2 മാസത്തിനുള്ളിൽ പൊതു ജനത്തിനുള്ള പമ്പ് ആരംഭിക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പെട്രോൾ–ഡീസൽ പമ്പാണു വരുന്നത്.
ആദ്യഘട്ടത്തിൽ ഡീസൽ പമ്പ് പ്രവർത്തനം തുടങ്ങും. സംസ്ഥാനത്ത് 67 ഡിപ്പോകളിൽ നടപ്പാക്കുന്ന ഈ പദ്ധതിക്കായി ഇന്ത്യൻ ഓയിൽ കോർപറേഷനുമായി കെഎസ്ആർടിസി ധാരണാ പത്രം ഒപ്പിട്ട് കഴിഞ്ഞു. കണ്ണൂരിൽ നിലവിൽ കെഎസ്ആർടിസി ബസുകൾക്ക് മാത്രമാണ് ഡിപ്പോയിലെ കൺസ്യൂമർ പമ്പിൽ നിന്നും ഡീസൽ നൽകുന്നത്. ഇവിടെ തന്നെയാണ് പൊതു ജനത്തിനുള്ള പമ്പും ആരംഭിക്കുന്നത്.
ഡിപ്പോയുടെ മുൻവശത്ത് ആധുനിക ഓൺലൈൻ ഫ്യുവൽ മോണിറ്ററിങ് സംവിധാനമുള്ള റീട്ടെയ്ൽ ഔട്ട്ലൈറ്റാണ് സ്ഥാപിക്കുന്നത്.നിലവിൽ 2 ഡീസൽ ടാങ്കാണ് ഇവിടെ ഉള്ളത്. ഉടൻ തന്നെ പെട്രോളിനായി ഒരു ടാങ്ക് കൂടി നിർമിക്കും. 2 മാസം മുൻപ് ഐഒസി അധികൃതർ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിരുന്നു. സ്ഥല സൗകര്യവും ചുറ്റുപാടും അനിയോജ്യമായതിനാലാണ് പദ്ധതിക്ക് പച്ചക്കൊടി കിട്ടിയത്. പദ്ധതിക്കുള്ള ചെലവ് മുഴുവൻ ഐഒസി തന്നെ വഹിക്കും. കെഎസ്ആർടിസി വക സ്ഥലം ദീർഘകാല പാട്ടത്തിനു ഐഒസിക്കു നൽകിയാണ് പദ്ധതി തുടങ്ങുന്നത്.
ആധുനിക സംവിധാനങ്ങളും
വാഹനങ്ങൾക്ക് പമ്പിലേക്ക് കയറാനും ഇറങ്ങാനുമുള്ള സൗകര്യത്തിനായി നിലവിലെ ചുറ്റുമതിൽ പൊളിക്കും. ശുചിമുറി കോംപ്ലക്സ്, കഫ്റ്റേരിയ എന്നിവയും പമ്പിനോടനുബന്ധിച്ചു നിർമിക്കും. അധികം വൈകാതെ സിഎൻജി, എൽഎൻജി സംവിധാനത്തിനുള്ള പദ്ധതിയുമുണ്ട്.
ഇലക്ട്രിക് വാഹന ചാർജിങ് കേന്ദ്രവും ഇവിടെ ഒരുക്കാൻ ആലോചനയുണ്ട്. പൊതുവിപണിയിലെ വില തന്നെയാണ് ഡിപ്പോ പമ്പിലും ഇന്ധനത്തിനു ഈടാക്കുക. കെഎസ്ആർടിസി ജീവനക്കാരാണ് ഡിപ്പോയിൽ ജോലിയ്ക്കുണ്ടാകുക. കണ്ണൂർ ഡിപ്പോയ്ക്ക് പിന്നാലെ പയ്യന്നൂർ ഡിപ്പോയിലും പൊതു ജനത്തിനായുള്ള പമ്പ് ആരംഭിക്കാൻ ആസൂത്രണമുണ്ട്.


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ