നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി





നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി. പ്രോസിക്യൂഷന്റെ ഹര്‍ജിയാണ് കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതി തള്ളിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപ് ഈ കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാല്‍ അടക്കമുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നത്.

മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി നല്‍കിയതെങ്കിലും വാദം നീണ്ടുപോവുകയായിരുന്നു. ഉപാധികളോടെയാണ് ദിലീപിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. എന്നാല്‍ ജാമ്യവ്യവസ്ഥയിലെ പ്രധാന നിബന്ധനകള്‍ ദിലീപ് ലംഘിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ജനുവരിയിലാണ് പരാതി ഉന്നയിക്കപ്പെട്ടത്. എന്നാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ആരോപണത്തിന് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു. അതിനിടയില്‍ കേസില്‍ പഴയ പ്രോസിക്യൂട്ടര്‍ എ സുരേശനെ മാറ്റി പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു.



അഭിപ്രായങ്ങള്‍