ജില്ലയിലെ അന്തരീക്ഷത്തില്‍ ഓസോണിന്റെ അളവ് കൂടിയതായി മലയാളി ശാസ്ത്രസംഘത്തിന്റെ പഠനം; കണ്ണൂരുകാര്‍ ശ്വസിച്ചത് ശുദ്ധവായു

 



കണ്ണൂര്‍ : കോവിഡ് കാലത്ത് കണ്ണൂരുകാര്‍ ശ്വസിച്ചത് ശുദ്ധവായു. ജില്ലയിലെ അന്തരീക്ഷത്തില്‍ ഓസോണിന്റെ അളവ് കൂടിയതായാണ് മലയാളി ശാസ്ത്രസംഘത്തിന്റെ പഠനം. ഈ കാലയളവില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും വ്യതിയാനങ്ങളും ഇതുവഴി കണ്ണൂരിലെ ഭൗമോപരിതല അന്തരീക്ഷത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ചുമുള്ള ഇവരുടെ പഠനഫലം ലോകാരോഗ്യ സംഘടനയുടെ 'വേള്‍ഡ് ഡേറ്റാബേസ് ഓഫ് കോവിഡ് 19'-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 2020 മാര്‍ച്ച് അവസാനം മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡുകള്‍, അമോണിയ, സള്‍ഫര്‍ ഓക്‌സൈഡുകള്‍, വിവിധതരം അസ്ഥിര ജൈവ വാതകങ്ങള്‍, സൂക്ഷ്മ പൊടിപടലങ്ങള്‍ തുടങ്ങിയവയുടെ സാന്ദ്രത വളരെ കുറഞ്ഞിരുന്നു. ഇക്കാരണത്താല്‍ ഭൗമോപരിതലത്തില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ സാന്ദ്രതയും ഹരിതഗൃഹ വാതകമായ ഓസോണിന്റെ അളവ് കൂടിയതായും ഇവര്‍ കണ്ടെത്തി. കണ്ണൂരിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരസൂചിക ഉയര്‍ന്നതായും ഇവര്‍ നിരീക്ഷിച്ചു.


അഭിപ്രായങ്ങള്‍